ബാംഗ്ലൂർ: ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പ് നടത്തുന്നതായി പൊലീസ് കണ്ടെത്തി. മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച് സംസ്ഥാനത്തിനു പുറത്ത് പ്രവർത്തിക്കുന്ന സംഘങ്ങൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് സംഘത്തിൽ പെട്ട നാല് പേരെ പിടികൂടിയത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ആകർഷകമായ വാഗ്ദാനങ്ങൾ നൽകിയാണ് പണം തട്ടുന്നത്. ഓൺലൈൻ തട്ടിപ്പിന് ആവശ്യമായ ബാങ്ക് അക്കൗണ്ടുകൾ ലഭിക്കാൻ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നു.
അക്കൗണ്ട് എടുത്തുനൽകാൻ 5000 രൂപ മുതൽ 10,000 രൂപവരെ വാഗ്ദാനം ചെയ്യുന്നു. അക്കൗണ്ട് എടുത്തു കഴിഞ്ഞാൽ അക്കൗണ്ട് പാസ്‌ബുക്ക്, എടിഎം കാർഡ് എന്നിവ തട്ടിപ്പു സംഘത്തിന്റെ കൈവശത്തിലായിരിക്കും.
ചിലപ്പോൾ പാർട്ട് ടൈം ജോലിയെന്നു പറഞ്ഞും വിദ്യാർത്ഥികളെ ആകർഷിക്കുന്നു.
വിദ്യാർത്ഥികൾ അക്കൗണ്ട് എടുക്കുകയും, അക്കൗണ്ടിൽ വരുന്ന തുക തട്ടിപ്പു സംഘത്തിന്റെ നിർദേശപ്രകാരം മറ്റ് അക്കൗണ്ടിലേക്കു അയക്കുകയും ചെയ്യുന്നു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറുന്നതിനായി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തുകയാണ് ഇവരുടെ പ്രധാന രീതി. മയക്ക് മരുന്ന്, പെൺവാണിഭം, അവയവക്കച്ചവടം, വിസ തട്ടിപ്പ് തുടങ്ങിയവയ്ക്കായി ഇത്തരം അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന പരിശോധിച്ചു വരികയാണ്. തട്ടിപ്പ് പണമിടപാടുകൾ നടക്കുന്ന അക്കൗണ്ടുകളുടെ ഉടമസ്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തി പോലീസ് എത്തുമ്പോഴാണ് പലർക്കും തട്ടിപ്പിൽ പെട്ടുപോയ വിവരം മനസിലാവുന്നത്.
സമീപകാലത്ത് വടകര തീക്കുനി, വേളം, ആയഞ്ചേരി, കടമേരി എന്നിവിടങ്ങളിലെ നാല് മലയാളി വിദ്യാർത്ഥികളെ മധ്യപ്രദേശ് പോലീസ് അക്കൗണ്ട് വാടകയ്ക്ക് നൽകിയതിന് അറസ്റ്റു ചെയ്തിരുന്നു.
Bank account for rent: Online fraud using Malayali students.